പാലക്കുന്നമ്മയ്ക്കുള്ള തിരുമുൽക്കാഴ്ചയായി സ്കൂളിന് സ്മാർട്ട് ക്ലാസ്‌മുറിയൊരുക്കി സമർപ്പിച്ച് സാമൂഹിക പ്രതിബദ്ധതയും ഭക്തിമാർഗമാണെന്ന് തെളിയ...
പാലക്കുന്നമ്മയ്ക്കുള്ള തിരുമുൽക്കാഴ്ചയായി സ്കൂളിന് സ്മാർട്ട് ക്ലാസ്‌മുറിയൊരുക്കി സമർപ്പിച്ച് സാമൂഹിക പ്രതിബദ്ധതയും ഭക്തിമാർഗമാണെന്ന് തെളിയിക്കുകയാണ് ഉദുമ പ്രദേശ് കാഴ്ചക്കമ്മിറ്റി. ഉദുമ പടിഞ്ഞാർ അംബിക എ.എൽ.പി.സ്കൂളിനാണ് സ്മാർട്ട് ക്ലാസ് മുറിയൊരുക്കി പാലക്കുന്ന് ഭരണി ഉത്സവത്തിന് തിരുമുൽ കാഴ്ചയായി ഉദുമയിലെ നാട്ടുകാർ ഞായറാഴ്ച സമർപ്പിക്കുന്നത്. പാലക്കുന്ന് ക്ഷേത്രം പ്രസിഡന്റ് കെ.ബാലകൃഷ്ണൻ സ്മാർട്ട് ക്ലാസ് മുറിയുടെ ഔപചാരിക ഉദ്‌ഘാടനം നടത്തി. കെ.വി.പൊക്ലി അധ്യക്ഷത വഹിച്ചു. കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, അശോകൻ വെളിച്ചപ്പാടൻ, കെ.വി.കരുണാകരൻ, ബാലകൃഷ്ണൻ ഉദയമംഗലം, പി.പി.ചന്ദ്രശേഖരൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം വി.കുഞ്ഞിരാമൻ, പ്രഥമാധ്യാപിക രമണി, ബി.അരവിന്ദാക്ഷൻ, കെ.ഉണ്ണികൃഷ്ണൻ, എച്ച്.ഹരിഹരൻ തുടങ്ങിയവർ പ്രസംഗിച്ചു
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി ആയിരത്തിരി ഉത്സവനാളിൽ തിരുമുൽക്കാഴ്ച കമ്മിറ്റികൾ വ്യത്യസ്ത കാഴ്ചകൾ സമർപ്പിക്കുന്നു. ഞായറാഴ്ച രാത്രിയാണ് ദേവിക്ക് കാഴ്ച സമർപ്പണങ്ങൾ നടത്തുന്നത്. ഭണ്ഡാരവീട്ടിൽ ഭക്തജനങ്ങൾ തൊഴുതുവണങ്ങുന്ന തിരുസന്നിധിയിലെ ശ്രീകോവിലിനു മുന്നിലെ ആമുഖച്ചുമരിൽ പിത്തള തകിട് പാകി തിളക്കവും നൽകി ആകർഷകമാക്കിയിരിക്കുകയാണ് കളനാട്ടെ നാട്ടുകാർ. ഇരുഭാഗങ്ങളിലായി മൂത്ത ഭഗവതിയും ഇളയ ഭഗവതിയും സ്വർണത്തിളക്കത്തോടെ അതിൽ കൊത്തിവെച്ചിട്ടുണ്ട്. ഇതിൻറെ സമർപ്പണം ഞായറാഴ്ച നടക്കും. ഈ നിർമിതി കാണാനായി ഒട്ടേറെപ്പേർ ഇപ്പോൾ ഭണ്ഡാരവീട്ടിലെത്തുന്നു. ഉത്സവ കൊടിയേറ്റ ദിവസം തടിച്ചുകൂടിയ ഭക്തരെ സാക്ഷിയാക്കി ഔപചാരികസമർപ്പണം തിരുനടയിൽ നടന്നു. പ്രശസ്ത ശില്പി തിരുപ്പൂർ പി.ശിവശക്തിയാണ് പണി പൂർത്തിയാക്കിയത്. അദ്ദേഹത്തെ അന്ന് ആദരിച്ചു. 10 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കളനാട് പ്രദേശത്തുനിന്ന് ഇക്കുറി പാലക്കുന്ന് ക്ഷേത്രത്തിലേക്ക് കാഴ്ച സമർപ്പിക്കുന്നത്

COMMENTS