തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഗ്രോ വാസു ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ യു.എ.പി.എ ചുമത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നുവെന...
തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഗ്രോ വാസു ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ യു.എ.പി.എ ചുമത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലനെയും താഹയെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സാംസ്കാരിക പ്രതിരോധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിന്‍റെ ആവശ്യം താന്‍ അനുവദിച്ചില്ല. ഗ്രോ വാസു അടക്കമുള്ളമുള്ളവര്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന് യു.എ.പി.എ ചുമത്താനാവില്ല. ധിക്കാരവും അഹങ്കാരവുമുള്ള മുഖ്യമന്ത്രി അലന്‍റെയും താഹയുടെയും പേരില്‍ യു.എ.പി.എ ചുമത്തിയതിനാലാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്.
യു.എ.പി.എ ചുമത്തിയതിന് മുഖ്യമന്ത്രി നിയമസഭയില്‍ തെളിവ് വ്യക്തമാക്കിയിട്ടില്ല. ഏതെങ്കിലും ആക്ഷനില്‍ അലനും താഹയും പങ്കെടുത്തതായി പൊലിസ് പറയുന്നില്ല. മാവോവാദി ലഘുലേഖ കൈവശം വെച്ചതിന്‍റെ പേരില്‍ യു.എ.പി.എ ചുമത്തിയത് അംഗീകരിക്കാനാവില്ല. ഇതൊരു മനുഷ്യാവകാശ പ്രശ്നമാണ്. ഇതേ അഭിപ്രായമാണ് കാനം രാജേന്ദ്രനും പറഞ്ഞത്.
ഏഴ് മാവോവാദികളെയാണ് ഈ സര്‍ക്കാര്‍ വെടിവെച്ചു കൊന്നത്. കേരളത്തിന്‍റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. താന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്ബോഴാണ് കോയമ്ബത്തൂരില്‍വെച്ച് രൂപേഷിനെയും ഷൈനയേയും പിടിച്ചത്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്നു. അട്ടപ്പാടിയില്‍ കീഴടങ്ങാന്‍ തയാറായ മണിവാസവം അടക്കം നാലുപേരെ വെടിവെച്ച് കൊന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും. വയനാട്ടില്‍ ജലീലിനെ മുതുകത്ത് വെടിവെച്ചാണ് കൊന്നതെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരിക പ്രതിരോധ പരിപാടി എഴുത്തുകാരന്‍ സക്കറിയ ഉദ്ഘാടനം ചെയ്തു. കുട്ടികളെ ബലികൊടുത്തതില്‍ സി.പി.എമ്മിന്‍റെ റോളെന്താണെന്ന് സക്കറിയ ചോദിച്ചു. അമിത് ഷാക്കും മോദിക്കും ഈ കുട്ടികളെ സി.പി.എമ്മാണ് വിറ്റത്. മദനിയെ ജയിലില്‍ അടച്ചതുപോലെയാണ് 19 വയസുകാരനെ അകത്തിട്ടത്. ഡി.വൈ.എഫ്.ഐ പ്രസ്ഥാനത്തിന് ഇവരുടെ കൈപിടിക്കാന്‍ പോലുംകഴിഞ്ഞില്ല. പൊലീസിന്‍റെയും എന്‍.ഐ.എയുടെയും സ്ഥാപിത താല്‍പര്യങ്ങളാണ് പ്രവര്‍ത്തിച്ചത്. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
അവശേഷിക്കുന്ന ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയായ സി.പി.എം ഒറ്റുകാരുടെ പാര്‍ട്ടിയാകരുതെന്ന് ബി.ആര്‍പി. ഭാസ്കര്‍ ഓര്‍മ്മിപ്പിച്ചു. അലനോടും താഹയോടും ചെയ്തത് ഹീനമായ നടപടിയാണ്. ഒരാള്‍ കുറ്റം ചെയ്തിരിക്കണമെന്നില്ല, അയാള്‍ക്ക് തെറ്റായ ഒരു പേരുണ്ടായാല്‍ മതി എന്നുള്ള നിലയിലേക്ക് യു.പി മാത്രമല്ല കേരളവും നീങ്ങിക്കൊണ്ടിരിക്കുകയാണ്. യുപിയില്‍ നടന്നത് കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.കെ മുനീര്‍, പി.ടി തോമസ്, ബി. രാജീവന്‍, ജോയ് മാത്യു, ഡോ.ജെ. ദേവിക, കെ. അജിത, സാവിത്രി രാജീവന്‍, ആര്‍. അജയന്‍, സി.ആര്‍ നീലകണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

COMMENTS