നീലേശ്വരം: തൈക്കടപ്പുറം ഹാർബറിന് സമീപം പുഴയോരത്ത് നങ്കൂരമിട്ട രണ്ട് ബോട്ടുകൾ കടലിൽ ഒഴുകിപ്പോയി. ശക്തമായ കാറ്റിലും മലവെള്ളപ്പാച്ചിലിലും കെ...
നീലേശ്വരം: തൈക്കടപ്പുറം ഹാർബറിന് സമീപം പുഴയോരത്ത് നങ്കൂരമിട്ട രണ്ട് ബോട്ടുകൾ കടലിൽ ഒഴുകിപ്പോയി. ശക്തമായ കാറ്റിലും മലവെള്ളപ്പാച്ചിലിലും കെട്ടിയ നങ്കൂരം പൊട്ടിയാണ് ഒഴുകിപ്പോയത്.
പ്രതികൂല കാലാവസ്ഥയലിൽ ഫിഷറീസ് വകുപ്പിെൻറ രക്ഷബോട്ടിലെ ഗാർഡുമാർ അതിസാഹസികമായി ബോട്ടുകളെ കരക്കെത്തിച്ചു.
ഞായറാഴ്ച പുലർച്ച തൈക്കടപ്പുറം അഴിത്തലയിൽ മത്സ്യബന്ധനം കഴിഞ്ഞശേഷം കരയോടു ചേർന്ന് നങ്കൂരമിട്ട മർവ, അജ്വാദ് എന്നീ ബോട്ടുകൾ ശക്തമായ മഴയിലും തുടർന്നുണ്ടായ കാറ്റിലും മഴവെള്ളപ്പാച്ചിലിലും പെട്ട് കാണാതാവുകയായിരുന്നു. തിരച്ചിലിനിടെ ഒരു ബോട്ട് പുഴയിലെ മറ്റൊരു തീരത്ത് കുടുങ്ങിയ നിലയിൽ കണ്ടെത്തി.
കാണാതായ ബോട്ടായ അജ്വാദ് തൃക്കരിപ്പൂർ കന്നുവീടു കടപ്പുറം ഭാഗത്ത് കടലിൽ ഒഴുകിപ്പോകുന്ന വിവരം ലഭിച്ചു.
ഇതിനെതുടർന്ന് ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സതീശെൻറ നിർദേശത്തെ തുടർന്ന് ഫിഷറീസ് രക്ഷാബോട്ട് കലിതുള്ളുന്ന കടലിനെ വകവെക്കാതെ ഞായറാഴ്ച രാവിലെ ഏഴിന് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു.
റെസ്ക്യൂ ഗാർഡുമാരായ മനു അഴിത്തല, ഒ. ധനീഷ്, കെ. സനീഷ്, ബോട്ട് ഡ്രൈവർമാരായ കണ്ണൻ, നാരായണൻ മത്സ്യത്തൊഴിലാളികളായ ഉദിനൂർ ചന്ദ്രൻ, ജലീൽ, ശരീഫ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ബോട്ടിന് ചെറിയതോതിൽ കേടുപാടുകൾ സംഭവിച്ചിരുന്നു.

COMMENTS