ന്യൂഡൽഹി ∙ കോവിഡ് മരണങ്ങൾ കുറഞ്ഞതിന്റെ ആശ്വാസത്തിൽ രാജ്യം. ഇന്നലെ 84 പേരാണു കോവിഡ് ബാധിച്ചു മരിച്ചത്. 17 സംസ്ഥാനങ്ങളിൽ മരണമൊന്നും സ്ഥിരീകരി...
ന്യൂഡൽഹി ∙ കോവിഡ് മരണങ്ങൾ കുറഞ്ഞതിന്റെ ആശ്വാസത്തിൽ രാജ്യം. ഇന്നലെ 84 പേരാണു കോവിഡ് ബാധിച്ചു മരിച്ചത്. 17 സംസ്ഥാനങ്ങളിൽ മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 10 ദിവസമായി പ്രതിദിന മരണം 150 ൽ താഴെയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തു 24 മണിക്കൂറിനുള്ളിൽ 11,831 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ ബാധിതർ 1,08,38,194 ആയി. ആകെ മരണം 1,55,080. 1.48 ലക്ഷം പേരാണു ചികിത്സയിലുള്ളത്. ആകെ ബാധിതരുടെ 1.37 ശതമാനമാണിത്. മരണനിരക്ക് 1.43%.
130 കോടി ജനങ്ങളുണ്ടായിട്ടും ഇന്ത്യയിൽ കോവിഡ് മരണങ്ങൾ യുഎസ്, വിവിധ ലാറ്റിനമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളെക്കാൾ കുറവാണെന്നും കോവിഡ് പ്രതിരോധത്തിൽ രാജ്യം ഏറെ മുന്നിലാണെന്ന് ഇതു വ്യക്തമാക്കുന്നുവെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.60 ലക്ഷം കടന്ന് വാക്സീൻ
∙ 60 ലക്ഷത്തിലേറെപ്പേർക്കു കോവിഡ് വാക്സീൻ വിതരണം ചെയ്ത് ഈ നേട്ടം ഏറ്റവും വേഗം സ്വന്തമാക്കുന്ന രാജ്യമായി ഇന്ത്യ. 24 ദിവസം കൊണ്ടാണ് രാജ്യം 60 ലക്ഷം കടമ്പ കടന്നതെങ്കിൽ യുഎസ് 26 ദിവസവും യുകെ 46 ദിവസവുമെടുത്തുവെന്നു ആരോഗ്യമന്ത്രാലയം വിശദമാക്കി. ഇന്നലെ വൈകിട്ട് 6 വരെയുള്ള കണക്കനുസരിച്ചു 60,35,660 പേരാണു വാക്സീൻ സ്വീകരിച്ചത്.
കേരളത്തിൽ 2.95 ലക്ഷം പേർക്കു വാക്സീൻ നൽകിയെന്നാണു കേന്ദ്രത്തിന്റെ കണക്ക്. മഹാരാഷ്ട്രയിൽ 4.97 ലക്ഷം, കർണാടകയിൽ 4.11 ലക്ഷം, ഗുജറാത്തിൽ 4.7 ലക്ഷം, തമിഴ്നാട്ടിൽ 1.66 ലക്ഷം പേർക്കു വാക്സീൻ നൽകി.
സിഎസ്ആർ ഫണ്ട്: കേന്ദ്രം തീരുമാനിക്കും
∙ കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ നിധി (സിഎസ്ആർ ഫണ്ട്) കോവിഡ് വാക്സിനേഷന് ഉപയോഗിക്കാൻ അനുവദിക്കണമെന്നു വിദഗ്ധ സമിതിയുടെ ശുപാർശ. ജീവനക്കാർക്കും പ്രാദേശിക ജനവിഭാഗങ്ങൾക്കും വാക്സീൻ ലഭ്യമാക്കാൻ ഈ പണം ഉപയോഗിക്കാമെന്ന നിർദേശം സമർപ്പിച്ചുവെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്നും വാക്സീൻ വിദഗ്ധ സമിതി അധ്യക്ഷനും നിതി ആയോഗ് അംഗവുമായ വി.കെ. പോൾ വ്യക്തമാക്കി.

COMMENTS