തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് മുന്നേറുമ്ബോള്‍ വിവാദങ്ങള്‍ക്ക് ഒരു പഴുതും വെക്കരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ...
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് മുന്നേറുമ്ബോള്‍ വിവാദങ്ങള്‍ക്ക് ഒരു പഴുതും വെക്കരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് സൈബര്‍സഖാക്കള്‍ക്ക് പോലും പാര്‍ട്ടി തുടക്കത്തില്‍ തന്നെ കടിഞ്ഞാണിട്ടത്. എന്തിനും ഏതിനും പാര്‍ട്ടിക്കൊപ്പം നിന്ന് സമൂഹമാധ്യമങ്ങളിലെ പോസ്റ്റിലൂടെ പാര്‍ട്ടിക്ക് തന്നെ സൈബര്‍ പോരാളികള്‍ ചിലപ്പോള്‍ തലവേദനയാകാറുണ്ട്. ഇത് മുന്നില്‍ കണ്ടായിരുന്നു തുടക്കത്തില്‍ തന്നെ സൈബര്‍ പോരാളികള്‍ക്ക് വിശദമായ നിര്‍ദ്ദേശങ്ങള്‍ സഹിതം പാര്‍ട്ടി നേതൃത്വം കടിഞ്ഞാണിട്ടത്.
എന്നാല്‍ അ കുറവൊക്കെ നികത്തി പുതിയ വിവാദത്തിന് വഴിവെക്കുകയായിരുന്നു എല്‍ഡിഎഫിന്റെ പ്രചരാണാര്‍ത്ഥം പുകസ തയ്യാറാക്കിയ പ്രചരണ വീഡിയോ. ഇപ്പോള്‍ വീഡിയോ പിന്‍വലിച്ച് പുകസ തടിയൂരിയെങ്കിലും രണ്ടു വീഡിയോകള്‍ ഉണ്ടായക്കിയ വിവാദം ഉടനെങ്ങും കെട്ടടങ്ങാന്‍ വഴിയില്ലെന്നു മാത്രമല്ല മറ്റുമുന്നണികള്‍ക്ക് പ്രചരണ ആയുധമാകാനും സാധ്യതയേറെയാണ്.
സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധേയ ഇടപെടലുകളായ പെന്‍ഷന്‍, സൗജന്യ കിറ്റ് എന്നിവയെ ആസ്പദമാക്കിയാണ് വീഡിയോ ഒരുക്കിയത്. രണ്ടു വിവിധ ഇടങ്ങളില്‍ ഒരു കലാകാരനുമായി കണ്ടു മുട്ടുന്ന ഒരു മുസ്ലിം സ്ത്രീ സര്‍ക്കാരിന്റെ പെന്‍ഷനെക്കുറിച്ചും മറ്റൊരിടത്ത് കണ്ടുമുട്ടുന്ന ഒരു ബ്രാഹ്മണന്‍ സര്‍ക്കാരിന്റെ കിറ്റിനെപ്പറ്റിയും പറയുന്നതാണ് വീഡിയോ.
രണ്ട് വീഡിയോകളില്‍ സന്തോഷ് കീഴാറ്റൂര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ക്ഷേത്രങ്ങള്‍ അടച്ചിട്ടത്തോടെ പട്ടിണിയിലായ ബ്രാഹ്മണന്റെ കുടുംബത്തെ സര്‍ക്കാര്‍ എങ്ങന കരകയറ്റിയെന്നാണ് പറയുന്നത്. തീവ്രവാദിയായ മകന്റെ മൃതദേഹം കാണേണ്ടെന്ന് തീരുമാനിച്ച ഉമ്മ ഇടതുപക്ഷത്തിന്റെ ഉറപ്പില്‍ വിശ്വസിക്കുന്നുവെന്നാണ് രണ്ടാമത്തെ വീഡിയോ. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ഉറപ്പാണ് എല്‍ഡിഎഫ് എന്ന പ്രചരണ വാക്യവും മുന്‍നിര്‍ത്തിയാണ് വീഡിയോ.എന്നാല്‍ ഈ വീഡിയോയിലുടെ മുസ്ലിമിനെ രാജ്യദ്രോഹിയായും ബ്രാഹ്മണ സമുദായത്തെ അഷ്ടിക്ക് വകയില്ലാതെ വിഷമിക്കുന്നവരായും ചിത്രീകരിക്കുന്ന വീഡിയോയുടേത് ഇസ്ലാമോഫോബിക് ഉള്ളടക്കമെന്നാണ് പ്രധാന വിമര്‍ശനം. താരങ്ങളായ സന്തോഷ് കീഴാറ്റൂര്‍, തെസ്നിഖാന്‍, കലാഭവന്‍ റഹ്മാന്‍, ഗായത്രി എന്നിവര്‍ അഭിനയിച്ച വീഡിയോ ഇന്നലെയാണ് പുകസ പുറത്തിറക്കിയത്.വീഡീയോ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം വ്യാപക പ്രതിഷേധമാണ് വീഡീയോയ്‌ക്കെതിരെ ഉണ്ടയാത്. ആദ്യം പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിലും അധികം വൈകാതെ തന്നെ വീഡിയോ പുകസ ഫേസ്‌ബുക്ക് പേജില്‍ നിന്നുള്‍പ്പടെ നീക്കം ചെയ്തു.
ഇതാദ്യമായല്ല പുരോഗമന കലാ സാഹിത്യസംഘത്തിന്റെ പ്രചരണ വീഡിയോ വിവാദങ്ങളിലെത്തുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാരിനെ ബൂസ്റ്റ് ചെയ്യാനായി തയ്യാറാക്കിയ ഹ്രസ്വ ചിത്രവും ഒടുവില്‍ സര്‍ക്കാരിന് തലവേദനയാവുകയായിരുന്നു.പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും കവിയുമായ രാവുണ്ണി കേന്ദ്രകഥാപാത്രമായാണ് 'ഒരു തീണ്ടാപ്പാടകലെ' എന്ന പേരിലുള്ള ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചത്.
കൊറോണാ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും ബ്രേക്ക് ദ ചെയിന്‍ കാമ്ബയിന്റെ പ്രസക്തിയും മുന്‍നിര്‍ത്തിയായിരുന്നു ഷോര്‍ട്ട് ഫിലിം. കറുത്തവനായ ദളിതന് അയിത്തോപദേശം നല്‍കുന്ന ബ്രാഹ്മണ്യകഥ അയിത്തവും തീണ്ടലും കോവിഡ് കാലത്ത് പ്രസക്തമാണെന്നായിരുന്നു പുരോഗമന കലാസാഹിത്യസംഘം വാദിച്ചിരുന്നത്.സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനെ കീഴ്ജാതിയില്‍പ്പെട്ട മനുഷ്യര്‍ നേരിട്ട അയിത്താചരണത്തിനുള്ള പ്രയോഗമായ തീണ്ടാപ്പാടകലെ എന്നും ഷോര്‍ട്ട് ഫിലിമില്‍ ഉപയോഗിച്ചരുന്നു. ക്ഷേത്രക്കുളത്തിലെ കുളി കഴിഞ്ഞ ശേഷം അമ്ബലത്തിലെത്തുന്ന ബ്രാഹ്മണന്‍ ദളിതനായ അയ്യപ്പനില്‍ നിന്ന് അകന്ന് നില്‍ക്കാനൊരുങ്ങുന്നിടത്താണ് ഷോര്‍ട്ട് ഫിലിം തുടങ്ങുന്നത്. തീണ്ടലിനെയും തൊട്ടുകൂടായ്മയെയും സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്റെ വ്യാഖ്യാനമാക്കിയാണ് ഹ്രസ്വചിത്രം.നാടകപ്രവര്‍ത്തകനായ എം ആര്‍ ബാലചന്ദ്രനാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരുന്നത്.പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍ ഉള്‍പ്പെടെ അയിത്തം പ്രചരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിനെതിരെ അന്ന് രംഗത്ത് വന്നിരുന്നു.
വീഡിയോ നീക്കം ചെയ്‌തെങ്കിലും ട്രോളന്മാര്‍ ഇപ്പോഴും വീഡിയോയെ പിന്തുടരുകയാണ്. സഹായിച്ച് സഹായിച്ച് ഒടുവില്‍ തോല്‍പ്പിക്കുമോടെയ് എന്ന തരത്തിലുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവികയാണ്.

COMMENTS